Flash News

' അരയി ഗവ.യുപി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതിക്ക് തുടക്കമായി. നഗരസഭ ബജറ്റില്‍ അരയി ഗവ.യുപി സ്കൂള്‍, മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ ഗവ.യുപി സ്കൂള്‍ എന്നീ രണ്ട് വിദ്യാലയങ്ങളെയാണ് ഇന്‍റര്‍നാഷണല്‍ വിദ്യാലയങ്ങളായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. അരയിയുടെ മികവിന് പത്തരമാറ്റ് തിളക്കം...ചന്തേര ബി.ആര്‍.സിയില്‍ വച്ച് നടന്ന ജില്ലാതല മികവുത്സവത്തില്‍ അരയിക്ക് ഒന്നാം സ്ഥാനം... ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം നഗരസഭാചെയര്‍മാന്‍ വി.വി.രമേശന്‍ അരയി ഗവ.യു.പി.സ്ക്കൂളിന് സമ്മാനിച്ചു.. ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ വികസനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്... പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍ നിരഞ്ജന് പ്രണാമമര്‍പ്പിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. .

2017, മാർച്ച് 31, വെള്ളിയാഴ്‌ച

അധ്യയനവർഷം അവസാനിച്ചു.ആയിരം മണിക്കൂർ തികയ്ക്കാതെ

അധ്യയനവർഷം അവസാനിച്ചു.ആയിരം മണിക്കൂർ തികയ്ക്കാതെ
എല്ലാവർക്കും 1200 മണിക്കൂർ നൽകി അരയി സ്കൂൾ

എല്ലാവർക്കും ആയിരം മണിക്കൂർ ലക്ഷ്യമിട്ട് ആരംഭിച്ച അധ്യയന വർഷം അവസാനിച്ചു.ഹർത്താലും പണിമുടക്കും പ്രാദേശിക അവധികളും കാരണം വിദ്യാഭ്യാസ കലണ്ടറിലെ ഇരുന്നൂറ് പ്രവൃത്തി ദിവസങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ തൊള്ളായിരം സാധ്യായ  മണിക്കൂറുകൾ മാത്രമാണ് ഭൂരിഭാഗം വിദ്യാർഥികൾക്കും ലഭിച്ചത്. ഹൈസ്കൂളുകളോട് ചേർന്ന പ്രൈമറി വിദ്യാർഥികൾക്ക് ലഭിച്ച മണിക്കൂറുകൾ ഇതിലും താഴെ മാത്രമാണ്.
ആയിരത്തിനു പകരം ആയിരത്തി ഇരുന്നൂറ് മണിക്കൂർ ജോലി ചെയ്ത് കലാമിന്റെ വാക്കുകൾ   യാഥാർഥ്യ മാക്കിയിരിക്കയാണ്  കാസർഗോഡ് ജില്ലയിലെ അരയി ഗവ.യു.പി.സ്കൂൾ അധ്യാപകർ. വർഷം മുഴുവനും രാവിലെ ഒൻപത് മണിക്ക് തന്നെ ക്ലാസ്  മുറിയുടെ  വാതിലുകൾ വിദ്യാർഥികൾക്ക്  തുറന്നു കൊടുത്തു. ഇതിനു പുറമെ പത്ത് അവധി ദിവസങ്ങൾ അധികമായി പ്രവർത്തിച്ചു.  കുട്ടികൾ അധികമായി  ലഭിച്ച പഠനസമയം ഉത്സവമാക്കിമാറ്റി.കളിയിലൂടെ,
പരീക്ഷണങ്ങളിലൂടെ, നിർമ്മാണപ്രവർത്തനങ്ങളിലൂടെ  അവർ അറിവിന്റെ നവ ലോകം കണ്ടു. കുട്ടികളുടെ റേഡിയോ  അരയി വാണിയിലൂടെ കലയുടെയും സാഹിത്യത്തിന്റെയും കലവറകൾ തുറന്നു
കഴിഞ്ഞ മാസം  24ന് ശനിയാഴ്ച കേരളത്തിലുടനീളം നടന്ന അധ്യാപക സംഗമത്തിൽ അരയി മാതൃകയുടെ  വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. പ്രൈമറി തൊട്ട് ഹയർ സെക്കണ്ടറി വരെയുള്ള ലക്ഷക്കണക്കിന് അധ്യാപകരിലേക്ക് അരയിയിലെ അധ്യാപകരുടെ ഒരുമ എത്തിയത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും ഈ വിജയഗാഥയുടെ തന്ത്രങ്ങൾ അന്വേഷിച്ച് വിളികളും മെയിലുകളും പ്രവഹിക്കുകയാണ്.
..............................
.... ......................
വയറ് നിറച്ച് ഉച്ചയൂണ്; മനസ്സ് നിറച്ച് ഇംഗ്ലിഷ് ഫെസ്റ്റ്
അരയിയിലെ ഉച്ചയൂണ് പോലെ പ്രസിദ്ധമാണ് ഇംഗ്ലിഷ് ഫെസ്റ്റ് .സംസ്ഥാന തലത്തിൽ ഹലോ ഇംഗ്ലീഷ് പദ്ധതി ആരംഭിക്കുന്നതിനു മുമ്പു തന്നെ ഇംഗ്ലിഷ് മികവ് വർധിപ്പിക്കാൻ പ്രീ പ്രൈമറി തൊട്ട് ഏഴാം ക്ലാസ് വരെ ആരംഭിച്ച ഇംഗ്ലിഷ് ഫെസ്റ്റ് വൻ വിജയമായി .ഒന്നാം തരത്തിലെ കുട്ടികൾ ഇംഗ്ലിഷിൽ സംഭാഷണം നടത്തും.കഥ പറയും. പാട്ടു പാടും.മലയാളത്തിൽ നിന്ന് കുട്ടിക്കവിതകൾ വിവർത്തനം ചെയ്യും. അരയി വാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന ഇംഗ്ലിഷ് ട്രാക്ക് തന്നെ വിഭവ സമൃദ്ധമാണ്.ഇംഗ്ലിഷ് മീഡിയത്തിൽ  നിന്ന്  കുട്ടികളെ  അരയിയിലേക്ക് മാറ്റി ചേർക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ച ഘടകവും ഈ ഇംഗ്ലിഷ് സദ്യ തന്നെ.
തനി നാടൻ കറികളാണ് ഓരോ ദിവസവും വിളമ്പുന്നത്. വിദ്യാലയത്തിന് സ്വന്തമായി ജൈവ പച്ചക്കറിത്തോട്ടം തന്നെയുണ്ട്. കണ്ടംകുട്ടി ചാലിലെ മാധവിയമ്മയുടെ വയൽ പാട്ടത്തിനെടുത്താണ് കൃഷി.പി ടി എ കമ്മറ്റിയംഗം പി.ഭാസ്ക്കരനാണ് മുഖ്യ ചുമതല സ്കൂൾ ഹരിതസേനയും മദർ പി ടി എ യും അധ്യാപകരും നേതൃത്വം നൽകുന്നു. സാമ്പാർ,അവിയൽ, കൂട്ടുകറി,പുളിശ്ശേരി, വറവ്,പച്ചടി, അച്ചാർ നാലിൽ കുറഞ്ഞ ദിവസമേ ഇല്ല. ആഴ്ചയിൽ ഒരു ദിവസം പായസവുമുണ്ട്. വാഴകൃഷിയുടെ സീസണായാൽ ഒരു കുല കുട്ടികൾക്ക് സംഭാവന ചെയ്യുന്ന ധാരാളം നേന്ത്രവാഴ കർഷകർ ഉണ്ട്.കൂമ്പു തോരനും വാഴപ്പിണ്ടി പെരക്കും കുട്ടികൾക്ക് പ്രിയപ്പെട്ട വിഭവമാണ്. ചക്കക്കാലമായാൽ ചക്കയാണ് താരം പാവയ്ക്കകൊണ്ടാട്ടവും ഉപ്പിലിട്ട മാങ്ങയും വിവിധ തരം ഇലക്കറികളുമാണ് ജൂൺ, ജൂലായ് മാസങ്ങളിലെ സ്പെഷൽ .രക്ഷിതാക്കൾ സംഭാവനയായി നൽകുന്ന നെല്ലിക്ക, മാങ്ങ എന്നിവ കൊണ്ടാണ് അച്ചാർ തയ്യാറാക്കുന്നത്‌. അടുത്ത അധ്യയന വർഷത്തേക്ക് പത്ത് കിലോ നാടൻ നെല്ലിക്ക തേനിൽ സംസ്കരിച്ചു വെച്ചിരിക്കയാണ്.ഉച്ചയൂണിന്റെ കറികൾ തയ്യാറാക്കാൻ അഞ്ചും ആറും അമ്മമാർ ഊഴമിട്ട് എത്തുന്നതു കൊണ്ടു മാത്രമാണ് കുട്ടികൾക്ക് മുടങ്ങാതെ സദ്യ നൽകാൻ കഴിയുന്നതെന്ന് പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ പറഞ്ഞു. പിറന്നാളും ഗൃഹപ്രവേശനവും വിവാഹവും നടക്കുമ്പോൾ അരയി സ്കൂൾ കുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നത് നാട്ടുകാരുടെ ശീലമായി മാറി.
രുചിയേറിയ സദ്യ പതിവായതോടെ ഒരന്നം പോലും പാഴാക്കാതെ പാത്രം കണ്ണാടിയാക്കുന്ന എന്റെ പാത്രം നിനക്കു കണ്ണാടി പദ്ധതിയും ആരംഭിച്ചു. ഊണിനു ശേഷം പാത്രം കഴുകുന്നതിനു മുൻപ് ചോറ്റ് പാത്രത്തിൽ  കൂട്ടുകാരന്റെ മുഖം കാണിക്കുന്ന പദ്ധതിയാണിത്. ആഹാരവും വെള്ളവും കരുതലോടെ ഉപയോഗിക്കണമെന്ന ശീലം കുട്ടിയിൽ ഉറപ്പിക്കാൻ ഇതിലും നല്ല വഴി വേറെയില്ല. പി.ടി.എ പ്രസിഡന്റ് പി.രാജൻ പറഞ്ഞു.
എന്റെ പാത്രം നിനക്കു കണ്ണാടി : ഒന്നാംതരത്തിലെ ശിവദയുടെ മുഖം ശിവന്യയുടെ പാത്രത്തിൽ തെളിഞ്ഞപ്പോൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ